HOME

കൈയൊപ്പിടാന്‍ അടൂര്‍ ഗോപാലകൃഷ്‌ണനും

Posted by
Adoor Gopalakrishnan and Tom Mangatt

Adoor Gopalakrishnan and Tom Mangatt

ഇന്ദുലേഖ ഡോട്ട് കോം അവതരിപ്പിക്കുന്ന സിഗ്‌നേച്ചര്‍ സീരിസില്‍ ലോകപ്രശസ്തനായ മലയാളി സംവിധായകന്റെ പുസ്തകങ്ങളും; അതു മറ്റാരുമല്ല, സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ തന്നെ.

വളരെ പെട്ടെന്നാണ് അടൂര്‍ സാറിന്റെ ഒപ്പിടല്‍ അസൂത്രണം ചെയ്തത്. രാജ്യാന്തര പുസ്തകമേളയുടെ ഉദ്‌ഘാടനത്തിനായി അദ്ദേഹം കോട്ടയത്തു വരുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ആ സമയത്ത് സിഗ്‌നേച്ചര്‍ സീരിസില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിച്ചിരുന്നില്ല. കാരണം, അദ്ദേഹത്തിന്റെ പുസ്തകങ്ങളൊന്നും അപ്പോള്‍ ലഭ്യമായിരുന്നില്ല എന്നതു തന്നെ. പുസ്തകമുണ്ടെങ്കില്‍ അദ്ദേഹം ഒപ്പിട്ടു തരുമെന്നത് തീര്‍ച്ച.

പുസ്തകമേള തുടങ്ങുന്നതിന്റെ തൊട്ടു തലേന്ന് ഡി സി ബുക്സിന്റെ കോട്ടയത്തെ ഹെറിറ്റേജ് ഷോപ്പില്‍ നില്‍ക്കുമ്പോള്‍ NEW ARRIVALS പ്രദര്‍ശിപ്പിക്കുന്ന സ്റ്റാന്‍ഡില്‍ ഒരു പുസ്തകം കണ്ട് അദ്ഭുതം തോന്നി: അത് അടൂരിന്റെ നാലു പെണ്ണുങ്ങളുടെ തിരക്കഥയായിരുന്നു!

ഒട്ടും സമയം കളയാതെ അടൂര്‍ സാറിനെ വിളിച്ചു. ബുക്ക് സൈനിങ്ങിന് അദ്ദേഹം റെഡി! പിറ്റേന്ന് ഉച്ചയ്ക്കു മുന്‍പ് കോട്ടയത്ത് എത്തുമെന്നും പരിപാടിക്കു മുന്‍പു തന്നെ ഒപ്പിടല്‍ പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യം കൂടി അദ്ദേഹം സൂചിപ്പിച്ചു: നാലു പെണ്ണുങ്ങള്‍ മാത്രമല്ല, ഒരാണും രണ്ടു പെണ്ണും എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയും വരുന്നുണ്ട്.

പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും രണ്ടു പുസ്തകങ്ങളുടെയും ആവശ്യത്തിന് കോപ്പികള്‍ സംഘടിപ്പിച്ചു. എന്നാല്‍, ഉച്ചയ്ക്ക് അടൂര്‍ സാറിനെ കാണാനോ ഒപ്പിടാനോ കഴിഞ്ഞില്ല. ചതിച്ചത് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍. ഈ  കഥാപാത്രം കോട്ടയത്തിനു പോരാതെ, തിരുവനന്തപുരം റെയില്‍‌വേ സ്റ്റേഷന്‍ വരെ അടൂര്‍ സാര്‍ വന്ന കാറില്‍ ഇരുന്നുകളഞ്ഞു! ഇന്ദുലേഖയില്‍ നിന്നുള്ള വിളികള്‍ മിസ്‌ഡ് കോളുകളായി മാറി. അദ്ദേഹം എവിടെ വരുമെന്നോ എപ്പോള്‍ കാണാനാവുമെന്നോ ഒരു പിടിയുമില്ലാത്ത അവസ്ഥ.

ഒടുവില്‍, അടൂര്‍ സാര്‍ തന്നെയാണ് പ്രശ്നം പരിഹരിച്ചത്. പുസ്തകമേള നടക്കുന്ന മൈതാനത്ത് എത്തിയപ്പോള്‍ അദ്ദേഹം നേരെ ഇന്ദുലേഖയുടെ സ്റ്റാളിലെത്തി. ഒപ്പം, പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തനാധ്യാപകനുമായ തേക്കിന്‍‌കാട് ജോസഫും മേള സംഘടിപ്പിക്കുന്ന ദര്‍ശന കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരിയും. മേളയുടെ ഉദ്‌ഘാടനത്തിന് അല്പസമയം ബാക്കിയുണ്ട്. ആ സമയത്ത് വേദിയില്‍ വച്ച് ഒപ്പിടാം എന്ന് തീരുമാനമായി.

ഒപ്പിടാനുള്ള പുസ്തകങ്ങളും പേനയുമായി വേദിയിലെത്തിയപ്പോള്‍ അടൂര്‍ സാര്‍ നല്ലൊരു സ്കെച്ച് പെന്‍ പോക്കറ്റില്‍ നിന്ന് എടുത്തു. ടോം വിളിച്ചപ്പോള്‍ ഒപ്പിടാനായി ഞാന്‍ പ്രത്യേകം എടുത്തു വച്ചതാണെന്ന ചിരിയില്‍ പൊതിഞ്ഞ വിശദീകരണത്തോടെ പുസ്തകങ്ങള്‍ തുറന്ന് അദ്ദേഹം ജോലി തുടങ്ങി.. തടിച്ച നീല വരകളില്‍ സുന്ദരമായ ഒപ്പുകള്‍ ഒന്നൊന്നായി പുസ്തകങ്ങളില്‍ വീണു; ഇന്ദുലേഖയുടെ വായനക്കാരായ പുസ്തകപ്രേമികള്‍ക്ക് മലയാളത്തിന്റെ അഭിമാനമായ ചലച്ചിത്രസംവിധായകന്റെ സമ്മാനം.

സമ്മേളനവേദിയായതുകൊണ്ട് ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. അടൂര്‍ ഒപ്പിടുന്ന ചിത്രങ്ങള്‍ എല്ലാവരും മത്സരബുദ്ധിയോടെ ക്യാമറയില്‍ പകര്‍ത്തി. (മാതൃഭൂമിയിലെ ബിജു വര്‍ഗീസ് എടുത്ത ഫോട്ടോയാണ് മുകളില്‍.) അങ്ങനെ, പത്രക്കാര്‍ക്ക് അടൂരിന്റെ കുറച്ച് വ്യത്യസ്തമായ ചിത്രങ്ങളും ഇന്ദുലേഖയ്ക്ക്  അദ്ദേഹത്തിന്റെ സുന്ദരമായ കൈയൊപ്പും കിട്ടി.

ഓട്ടോഗ്രാഫ്‌ഡ് പുസ്തകങ്ങള്‍ നമ്മുടെ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ ലഭ്യമാണ്.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.